പരിശോധനാകിറ്റുകളും ജീവനക്കാരുമില്ല; വട്ടംകുളത്ത് കോവിഡ് പരിശോധന നിലച്ചു
എടപ്പാൾ: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചുവന്നിട്ടും വട്ടംകുളം പഞ്ചായത്തിൽ രോഗപരിശോധന നിലച്ചു. പരിശോധനയ്ക്കുള്ള കിറ്റുകൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ വട്ടംകുളം പഞ്ചായത്തിലുള്ളവരെ തിങ്കളാഴ്ച പരിശോധിച്ചില്ല.
ഒരുമാസത്തിലേറെയായി എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ കോവിഡ് പരിശോധന അംശക്കച്ചേരിയിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് നടന്നിരുന്നത്. ആദ്യം ആന്റിജെൻ പരിശോധനയും പിന്നീട് പി.സി.ആർ. പരിശോധനയും ആരംഭിച്ചു.
ഇതിനുശേഷം രണ്ടു പഞ്ചായത്തുകളിലുമായി നൂറുകണക്കിനു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ തിങ്കളാഴ്ച വട്ടംകുളം പഞ്ചായത്തിൽ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരുടെപോലും പരിശോധനയ്ക്ക് എടപ്പാളിൽ കിറ്റുകളുണ്ടായിരുന്നില്ല.
ആകെയുള്ളത് 30 കിറ്റുകളാണെന്നും ഇത് എടപ്പാൾ പഞ്ചായത്തിലുള്ളവരെ പരിശോധിക്കാൻ തികയില്ലെന്നുമായിരുന്നു വിശദീകരണം. ജീവനക്കാരുടെ കുറവും പരിശോധന നിലയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല വട്ടംകുളത്തെ പരിശോധന വട്ടംകുളം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ല.
ഇതോടെ വട്ടംകുളത്തെ രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ലക്ഷണമുള്ളവരുടെയും പരിശോധന താത്‌കാലികമായി നിലച്ചിരിക്കുകയാണ്
#360malayalam #360malayalamlive #latestnews