എടപ്പാൾ മാതൃശിശു കേന്ദ്രം : തുറക്കൂ; അല്ലെങ്കിൽ സത്യാഗ്രഹം
എടപ്പാൾ: ഒരുകോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച് വർഷങ്ങളായിട്ടും തുറക്കാതെ കിടക്കുന്ന എടപ്പാൾ മാതൃശിശു കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം വരുന്നു.
എടപ്പാളിലെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായ ബാലൻ കണ്ണത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് തുടങ്ങുന്ന സമരം സാഹിത്യകാരൻ കെ.ടി. സതീശൻ ഉദ്ഘാടനംചെയ്യും.
ജില്ലയിലെ ഏറ്റവുമധികം പ്രസവം നടന്നിരുന്ന സർക്കാർ ആശുപത്രിയായിരുന്നു എടപ്പാളിലേത്. ഇക്കാര്യം കണ്ടറിഞ്ഞാണ് സർക്കാർ 1.11 കോടി ചെലവിൽ ഇവിടെ മാതൃശിശു കേന്ദ്രം പണിതത്. എന്നാൽ പി.എച്ച്.സിയായിരുന്ന ആശുപത്രിയെ സി.എച്ച്.സിയായി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേൺ മാറ്റുകയോ മറ്റു സൗകര്യങ്ങളൊരുക്കുകയോ ചെയ്തില്ല.
മാതൃശിശു കേന്ദ്രം പണിത് എല്ലാ ഭൗതിക സൗകര്യങ്ങളുമൊരുക്കിയിട്ടും ഇവിടേക്ക് ഗൈനക്കോളജിസ്റ്റിനെയും മറ്റു ജീവനക്കാരെയും നിയമിക്കുകയും ചെയ്തില്ല. ഇതാണ് സ്ഥാപനം ഉദ്ഘാടനംചെയ്തിട്ടും ജനോപകാരപ്രദമാകാതെ കിടക്കുന്നതിനു കാരണമെന്ന് ബാലൻ കണ്ണത്ത് ആരോപിച്ചു. സർക്കാരിന്റെ ഈ അനാസ്ഥ അവസാനിപ്പിച്ച് സ്ഥാപനം തുറക്കുംവരെ സമരം ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
#360malayalam #360malayalamlive #latestnews