പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമെന്ന് എല്‍ഡിഎഫ്: ബഹുജന കൂട്ടായ്മ ഇന്ന്
സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി യുഡിഎഫ് നടത്തുന്ന സമരങ്ങൾക്കും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കുമെതിരെ പ്രതിരോധവുമായി എൽഡിഎഫ്. യുഡിഎഫ് അക്രമ സമരം നടത്തുന്നുവെന്ന് ആരോപിച്ച് സംസ്ഥാനമൊട്ടൊകെ ഇടത് മുന്നണി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. വൈകിട്ട് ഇടത് മുന്നണി യോഗവും ചേരുന്നുണ്ട്.
സ്വർണക്കടത്ത്, ലൈഫ്, ജലീൽ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതിസന്ധിയിലാക്കിയതിനിടെയാണ് ഇടത് മുന്നണി പ്രതിരോധവുമായി രംഗത്ത് വരുന്നത്. യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് അക്രമ സമരങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ഇടത് മുന്നണി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തുവെന്ന വിഷയവും സമരത്തിന്റെ ഭാഗമാണ്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സമരം. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്‌ണനും കൊല്ലത്ത് പന്ന്യന്‍ രവീന്ദ്രനും മറ്റ് ജില്ലകളിൽ മറ്റ് കക്ഷി നേതാക്കളും പങ്കെടുക്കും. തുടർ പ്രതിരോധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് ഇടത് മുന്നണി യോഗവും ചേരുന്നുണ്ട്.
ലൈഫിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന മുദ്രാവാക്യം ഉയർത്തി പ്രതിരോധം തീർക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചക്ക് വരും.
#360malayalam #360malayalamlive #latestnews