എടപ്പാളിന്റെ സ്ഥിതി അതീവ ഗുരുതരം: ആര്‍ടിപിസിയില്‍ 99പേരുടേയും ആന്റിജന്‍ ടെസ്റ്റില്‍ 25പേരുടേതുമടക്കം 124പേരുടെ ഫലം പോസിറ്റീവ്
എടപ്പാൾ : വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 124 പേർക്ക് കോവിഡ്. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിൽ 110 പേരുടെ ഫലം വന്നതിൽ 99 പേർക്കും ആന്റിജൻ പരിശോധനയിൽ 25 പേർക്കും പോസിറ്റീവായി. 115 പേരുടെ ഫലം ഇനിയും വരാനുണ്ട്. എടപ്പാൾ പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ 62 പേർക്കും വട്ടംകുളം പഞ്ചായത്തിലെ 37 പേർക്കുമാണ് സ്ഥിരീകരിച്ചത്. വട്ടംകുളം പഞ്ചായത്തിലെ 3 ജെഎച്ച്ഐമാർക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ ഈ മേഖലകളിലെ സ്ഥിതി ആശങ്കാജനകമായി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ ഇവരുമായി സമ്പർക്കത്തിലുണ്ട്.
വീടുകളിൽ സൗകര്യമുള്ളവരെ ഇവിടെത്തന്നെ നിരീക്ഷണത്തിൽ താമസിപ്പിക്കാനാണ് നീക്കം. ലക്ഷണങ്ങളുള്ളവരെയും പ്രായമായവരെയും കുട്ടികളെയും സമീപത്തെ സിഎഫ്എൽടികളിൽ പ്രവേശിപ്പിക്കും. നിരീക്ഷണ കേന്ദ്രങ്ങളിലും സ്ഥലമില്ലാതായതിനെ തുടർന്നാണു തീരുമാനം. പരിശോധനയ്ക്കായി ആളുകൾ കൂട്ടത്തോടെ എത്തുന്നത് ആരോഗ്യപ്രവർത്തകരെ വലയ്ക്കുന്നു. നിലവിൽ വട്ടംകുളം, എടപ്പാൾ പഞ്ചായത്തിലുള്ളവരുടെ സ്രവം ശേഖരിക്കുന്നത് എടപ്പാൾ സിഎച്ച്സിക്ക് സമീപത്തെ സ്കൂളിലാണ്. ദിവസം നിശ്ചിത എണ്ണം ആളുകളെയാണ് പരിശോധിക്കാനാവുക. എണ്ണം വർധിച്ചതോടെ കഴിഞ്ഞ ദിവസം ജില്ലാതല സംഘമെത്തിയാണ് മെഗാ പരിശോധന നടത്തിയത്. ഫലം വരാൻ കാലതാമസം നേരിടുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
#360malayalam #360malayalamlive #latestnews