പെരുമ്പടപ്പ് സ്വരൂപത്തിന്റെ ശേഷിപ്പുകളിലൊന്നായ വലിയ കിണര്‍ നാടിന് സമർപ്പിക്കാൻ സജ്ജം
പുനരുദ്ധാരണം പൂർത്തിയായ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ശേഷിപ്പുകളിലൊന്നായ വലിയ കിണര്‍ നാടിന് സമർപ്പിക്കാൻ സജ്ജം. വര്‍ഷങ്ങൾക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും നിര്‍മാണത്തിനു അനുയോജ്യമായ കല്ല് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രവർത്തനം നീണ്ടുപോയത്. എട്ടാം നൂറ്റാണ്ടിലെ കൊച്ചി രാജ്യത്തിന്‍റെ ഏക അവശേഷിപ്പായ പെരുമ്പടപ്പ് വലിയ കിണർ പുരാവസ്തു വകുപ്പ് 2015 ൽ ആണ് ഏറ്റെടുക്കുന്നുത്. കൊച്ചി രാജ്യം എന്നും പിന്നീട് അറിയപ്പെട്ട പെരുമ്പടപ്പ് സ്വരൂപത്തിലെ വലിയ കിണർ മലപ്പുറത്തെ വന്നേരിയിലാണ് സ്ഥിതി ചെയ്യുന്നത്.
സ്വകാര്യ വ്യക്തിയുടെ കൈവശത്തിലായിരുന്ന കിണര്‍ മാലിന്യം തള്ളി നികത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. കിണർ സംരക്ഷിക്കുന്നതിനുള്ള ആരംഭങ്ങൾ 2018ൽ പുരാവസ്തു വകുപ്പ് തുടങ്ങിയിരുന്നു. 12ാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി നടത്തിയ അധിനിവേശം കാരണം പെരുമ്പടപ്പ് സ്വരൂപം വിട്ട് ജനം കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തേക്ക് മാറുകയായിരുന്നു.
കാലങ്ങളായി പ്രദേശവാസികൾ ഈ കിണർ ഉപയോഗിച്ചിരുന്നു. ആളുകൾ കിണറ്റിൽ മാലിന്യം തള്ളാൻ തുടങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ രൂപീകരിച്ച സംഘടനയായ വലിയ കിണർ സംരക്ഷണ സമിതി കിണർ സംരക്ഷണത്തിനായി പ്രവർത്തിച്ചു. പഴയ തനിമ നിലനിറുത്തി പുനരുദ്ധാരണം ഏറെ പ്രയാസമായി. അടുത്തിടെ കോഴിക്കോട് ഫറോക്കില്‍ പൊളിച്ച ഒരു തറവാട് വീടിന്റെ കല്ല് ലഭിച്ചതിനെ തുടര്‍ന്ന് പണി തുടങ്ങി.
50 സെന്റീ മീറ്റര്‍ നീളവും 50 സെന്റീ മീറ്റര്‍ വീതിയും 10 സെന്റീ മീറ്റര്‍ കനവും ഉള്ളതാണ് കിണറില്‍ ഉപയോഗിച്ച്ചിരുന്ന കല്ല്. ഇത്രയും നീളവും വീതിയും ഉള്ള കല്ല് ലഭിക്കാത്തതിനാല്‍ 25 സെന്റീ മീറ്റര്‍ നീളവും വീതിയും ഉള്ള കല്ല് ചേര്‍ത്ത് സൂപ്പര്‍ ഗ്രൗട്ടില്‍ ഒട്ടിച്ചാണ് പണികൾ നടത്തിയത്. സിമന്റ് ഉപയോഗിക്കാതെ പഴയ രീതിയില്‍ അടുക്കിയാണ് നിര്‍മാണം നടത്തിയത്. തകര്‍ന്ന 18 വരിയാണ് പുതുക്കി പണി നടത്തിയത്. ഒരു വരിയില്‍ 160 കല്ല് പ്രകാരം 2500 ലധികം കല്ല് ആവശ്യമായിരുന്നു. 2000 തിലേറെ കല്ല് വാങ്ങുകയും ബാക്കി കിണറിലെ പഴയ കല്ല് ഉപയോഗപ്പെടുത്തിയുമാണ് നവീകരണം നടത്തിയത്. 8 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. കിണറിനു ചുറ്റും സ്റ്റീല്‍ ഗാര്‍ഡും, സ്ഥലം അളന്നു തിട്ടപ്പെടുത്തി ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. കിണറിനെ ചരിത്ര പ്രാധാന്യമുള്ള സ്മാരകമായി പരിഗണിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 8 മീറ്റര്‍ താഴ്ചയും 8.5 വ്യാസവും ഉള്ള കിണറില്‍ 2 മീറ്റര്‍ വെള്ളം ഉണ്ട്.