പാലപ്പെട്ടി അയിരൂർ കുണ്ടുച്ചിറയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പെരുമ്പടപ്പ് പൊലീസ് പിടികൂടി
പാലപ്പെട്ടി അയിരൂർ കുണ്ടുച്ചിറയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പെരുമ്പടപ്പ് പൊലീസ് പിടികൂടി. പാലപ്പെട്ടി അയിരൂർ കുണ്ടുച്ചിറയിലെ വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. അഞ്ച് ജലാസ്റ്റിൻ സ്റ്റിക്കുകളും, 14 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമായി കൊല്ലം ഏഴുകോൺ സ്വദേശി ഗണേഷ് ഭവനിൽ ഗണേഷ് എന്ന റാം (30)നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഗണേഷൻ്റെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിലെ കട്ടിലിനടിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ ജലാസ്റ്റിൻ സ്റ്റിക്കുകളും, ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടിയത്. കൊല്ലത്ത് പാറമടയിൽ തോട്ടപൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. നേരത്തെ വീട് കയറി അക്രമിച്ച കേസിൽ റിമാൻ്റിലായിരുന്ന ഗണേഷ് ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇത്തരം സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസ് ഇയാളുടെ പക്കലില്ലാതിരുന്നതിനാൽ സ്ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് എസ്.ഐ ശ്രീനിയുടെ നേതൃത്വത്തിൽ എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രീത, നാസർ, വിഷ്ണു, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
#360malayalam #360malayalamlive #latestnews