ഇടിയോട് കൂടിയ മഴക്ക് സാധ്യത
ഇടിയോട് കൂടിയ മഴക്ക് സാധ്യത
കേരളത്തിൽ ഇന്ന് ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥ. ഇന്ത്യൻ തീരങ്ങൾക്ക് സമീപം അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ നിലവിൽ ചുഴലിക്കാറ്റുകൾ ഇല്ല. ഇന്ത്യൻ തീരങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റുകൾ അടുത്ത ഒരു ഒരാഴ്ച രൂപപ്പെടാൻ സാധ്യതയില്ലെന്നാണ് അന്താരഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകൾ (NWP) നൽകുന്ന സൂചന. കേരളത്തിൽ ഇന്നു മുതൽ കാലവർഷത്തിൽ (SWMonsoon) നിന്ന് തുലാവർഷത്തിലേക്കുള്ള (NEMonsoon) പരിവർത്തനത്തിന്റെ അന്തരീക്ഷ മാറ്റങ്ങൾ സംഭവിക്കും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം, കിഴക്കൻ മലയോര മേഖല, ഇടനാട് പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്. സാധാരണ ഈ സീസണിൽ പെയ്യുന്ന മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ കിഴക്കും തമിഴ് നാടിന്റെ മുകളിലുമായി കാറ്റിന്റെ ഗതി മുറിവ് എന്ന Line of wind discontinuety (LWD) രൂപപ്പെടുന്നതാണ് ഇടിയോടെ മഴക്ക് കാരണമാകുക. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11 വരെയുളള സമയത്താണ് ഇടിക്കും മഴക്കും സാധ്യത. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ തുലാവർഷ കാലത്ത് ലഭിക്കുന്ന മാതൃകയിൽ ആകും മഴ . ഇടിമിന്നൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം പ്രളയകാരണമായ മഴ ലഭിച്ചതിനാലും കിഴക്കൻ മേഖല മഴയിലെ മലയോരം നനഞ്ഞു കുതിർന്ന അവസ്ഥയിലായതിനാലും വിവിധ ജില്ലകളിൽ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മലയോര മേഖലയിൽ രാത്രികാല യാത്ര പരമാവധി ഒഴിവാക്കുക. ചുഴലിക്കാറ്റോ ന്യൂനമർദമോ മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളോ കേരള കാലാവസ്ഥയെ നിലവിൽ സ്വാധീനിക്കാത്തതിനാൽ അനാവശ്യ ഭീതിക്ക് അടിസ്ഥാനമില്ല. വാട്സ് ആപ്പുകളിൽ പ്രചരിക്കുന്ന അതിശക്തമായ സൈക്ലോൺ വരുന്നു എന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല. സർക്കാർ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ, ഔദ്യോഗിക, സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങൾ നൽകുന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ എന്നിവ മനസിലാക്കുക.
#360malayalam #360malayalamlive #latestnews