സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരും - വി ഡി സതീശൻ
നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം.ബി.രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.അത് സഭാപ്രവർത്തന ത്തിന് തടസ്സമാകും. അതിനാൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുന്നത് സ്പീക്കർ ഒഴിവാക്കണമെന്ന് സതീശൻ അഭ്യർഥിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷിനെ സീറ്റിലേക്ക് ആനയിച്ച ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിലാണ് സ്പീക്കറുടെ പ്രസ്താവനയെ പ്രതിപക്ഷനേതാവ് വിമർശിച്ചത്.
സ്പീക്കറെ അഭിനന്ദിച്ചുകൊണ്ടും കേരളനിയമസഭാ ചരിത്രം പരാമർശിച്ചുകൊണ്ടുമാണ് വി.ഡി.സതീശൻ പ്രസംഗം ആരംഭിച്ചത്. ''ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കുന്ന, കൂടുതൽ ചാരുത നൽകുന്ന ഒന്നാണ് പ്രതിപക്ഷ പ്രവർത്തനം. ആ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണം സഭാനാഥനായ അങ്ങയിൽ നിന്നുണ്ടാകും എന്ന് ഉറച്ച വിശ്വാസമുണ്ട്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു എന്ന കാര്യം പരാമർശിക്കുന്നു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും ഞങ്ങൾക്ക് മറുപടി പറയേണ്ടി വരും അത് സംഘർഷത്തിലേക്ക് നയിക്കും. നിയമസഭയിൽ നിൽക്കുമ്പോൾ അത് ഒളിച്ചുവെക്കാൻ പ്രതിപക്ഷമായ ഞങ്ങൾക്ക് കഴിയില്ല. അത് സഭാ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
#360malayalam #360malayalamlive #latestnews #kerala #election