ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ തിങ്കളാഴ്ച മുതൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ചമാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.
ടെൽ അവീവിനെയും തെക്കൻനഗരമായ ബീർഷെബയെയും ലക്ഷ്യമിട്ട് പലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രയേലികളും കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. ഇസ്രയേൽ ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആളുകൾ ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞുപോയി.
ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രയേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. ആയിരത്തോളം റോക്കറ്റുകൾ പലസ്തീനിൽനിന്ന് തൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം 210 റോക്കറ്റുകൾ നഗരത്തെ ലക്ഷ്യമിട്ട് തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു.
പലസ്തീൻ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ആക്രമണത്തിനു മുതിർന്നാൽ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ഇസ്രയേലിന് കാട്ടിക്കൊടുക്കുകയാണ് ഉദ്ദേശ്യമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയെ പ്രതികരിച്ചു.
സംഭവത്തിൽ ഈജിപ്തും കുവൈത്തും ഐക്യരാഷ്ട്രസംഘടനയും സമാധാനത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. 2014-നുശേഷം ആദ്യമായാണ് ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് .