ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയത് 54830 പേര്‍
മലപ്പുറം ജില്ലയിൽ ആവശ്യസേവന വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ജില്ലയില്‍ ഉപയോഗപ്പെടുത്തിയത് 54,830 പേര്‍. 80 വയസിന് മുകളില്‍ പ്രായമുള്ള 22,440 പേരും 4598 ഭിന്നശേഷിക്കാരും 72 കോവിഡ് നിരീക്ഷണത്തിലുള്ളവര്‍മുള്‍പ്പെടെ 27,110 പേരാണ് ഉദ്യോഗസ്ഥരേതരുടെ വിഭാഗത്തില്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയത്. അവശ്യ സേവന വിഭാഗത്തില്‍ ജോലി ചെയ്യുന്ന 1090 പേര്‍, സൈനിക മേഖലയിലുള്‍പ്പടെയുള്ള 1723 ക്ലാസിഫൈഡ് സര്‍വീസ് വോട്ടേഴ്‌സ്, വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട 12,479 ജീവനക്കാരും കൂടാതെ തപാലിലൂടെ 12,428 പേരുമാണ് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിച്ചത്.
4,290 പേര്‍ വോട്ട് ചെയ്ത നിലമ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം പേര്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗിച്ചത്. 4,223 പേരുമായി മങ്കട മണ്ഡലമാണ് തൊട്ടു പിറകില്‍. ഏറനാട് മണ്ഡലത്തില്‍ 4,055 പേരാണ് പോസ്റ്റല്‍ ബാലറ്റ് സേവനം ഉപയോഗപ്പെടുത്തിയത്.
പെരിന്തല്‍മണ്ണ മണ്ഡലത്തിലാണ് ഏറ്റവുമധികം കോവിഡ് നിരീക്ഷണത്തിലുള്ളവരും 80 വയസിന് പ്രായമുള്ളവരും പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്തിയത്. 36 കോവിഡ് നിരീക്ഷണത്തിലുള്ളവരാണ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റ് ഉപയോഗപ്പെടുത്തിയത്. മലപ്പുറം മണ്ഡലത്തില്‍ 10 കോവിഡ് നിരീക്ഷണത്തിലുള്ളവരും കൊണ്ടോട്ടിയില്‍ അഞ്ച് നിരീക്ഷണത്തിലുള്ളവരും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി. ഇവരുള്‍പ്പടെ ജില്ലയില്‍ 72 കോവിഡ് നിരീക്ഷണത്തിലുള്ളവരാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയത്.
80 വയസിന് മുകളില്‍ പ്രായമുള്ള 22440 പേരാണ് പോസ്റ്റല്‍ ബാലറ്റ് വഴി ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. 1729 പേരുമായി പെരിന്തല്‍മണ്ണയാണ് ഈ കണക്കിലും മുന്നിലുള്ളത്. 1675 പേര്‍ വോട്ട് ചെയ്ത മഞ്ചേരിയും 1656 പേര്‍ വോട്ട് ചെയ്ത വള്ളിക്കുന്നും തൊട്ടുപിറകിലുണ്ട്.
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഒരുക്കിയ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി 12,479 പേരും കൂടാതെ സാധാരണയായുള്ള പോസ്റ്റല്‍ വോട്ട് സംവിധാനം വഴി 12,428 പേരുമാണ് വോട്ട് ചെയ്തത്. ഇതുള്‍പ്പടെ 24,907 പേരാണ് ഈ വിഭാഗത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
1014 പേര്‍ വോട്ട് രേഖപ്പെടുത്തിയ വണ്ടൂര്‍ മണ്ഡലമാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. കൊണ്ടോട്ടിയില്‍ 946, ഏറനാട് 935 എന്നിങ്ങനെയാണ് ഈ കണക്കുകള്‍. തപാല്‍ മാര്‍ഗം 12428 പേര്‍ വോട്ട് ചെയ്തതില്‍ 1,191 പേര്‍ വോട്ട് ചെയ്ത നിലമ്പൂര്‍ മണ്ഡലമാണ് മുന്നിലുള്ളത്. 1095 പേരുമായി കൊണ്ടോട്ടി, 1,093 പേരുമായി ഏറനാട് എന്നിവയാണ് തൊട്ടു പിറകില്‍.
അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന 1,090 പേര്‍ വോട്ട് ചെയ്തതില്‍ 152 പേരുമായും സൈനിക മേഖലയിലുള്ളവരുടെ ക്ലാസിഫൈഡ് സെര്‍വീസ് വോട്ടേഴ്‌സ് വിഭാഗത്തില്‍ 1723 പേര്‍ വോട്ട് ചെയ്തതില്‍ 296 പേരുമായും നിലമ്പൂരാണ് മുന്നില്‍.
#360malayalam #360malayalamlive #latestnews #election #postalvote