മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ സിആർപിഎഫ് ജവാനെ വിട്ടയച്ചു.
ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ സിആർപിഎഫ് ജവാനെ വിട്ടയച്ചു. സിആർപിഎഫ് കമാൻഡോ രാകേശ്വർ സിങ്ങിനെ മോചിപ്പിച്ചു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. ജമ്മു സ്വദേശിയാണ് 35 കാരനായ രാകേശ്വർ സിങ്ങിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ചുവയസ്സുകാരിയായ മകൾ മാവോവാദികളോട് അഭ്യർഥിക്കുന്ന വീഡിയോ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു.
രാകേശ്വർ സിങ് തങ്ങളുടെ ഒപ്പമുണ്ടെന്നും പരിക്കുകളൊന്നും ഇല്ലെന്നും മാവോവാദികൾ ഫോണിലൂടെ അറിയിച്ചതായി സുക്മയിലെ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കഴിഞ്ഞദിവസം പോലീസിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും മാവോവാദികൾ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയോ രാകേശ്വർ സിങ്ങിന്റെ ഫോട്ടോയോ പുറത്തുവിട്ടിട്ടില്ലെന്നും ബസ്തർ റേഞ്ച് ഐ.ജി. പി. സുന്ദർരാജ് പറഞ്ഞു.
ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. തെക്കൽഗുഡ-ജൊനഗുഡ ഗ്രാമങ്ങളിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചു. 31 പേർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ്. കോബ്രവിഭാഗത്തിലെ ഏഴുപേരും ബസ്തരിയ ബറ്റാലിയനിലെ ഒരാളും ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ടുപേരും പ്രത്യേക ദൗത്യസംഘത്തിലെ ആറുപേരുമാണ് മരിച്ചത്.
#360malayalam #360malayalamlive #latestnews