തെരഞ്ഞെടുപ്പ് : പോളിംഗില്‍ കോഴിക്കോട് ഒന്നാമത്
സംസ്ഥാനത്ത് നിയമസഭ, ലോക്സഭ ഉപതെരഞ്ഞെടുപ്പ് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട് ജില്ലയിൽ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85 ശതമാനം.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06,213 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,152 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,045 പേരും (79.35 ശതമാനം) 51 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറ്റ്യാടി മണ്ഡലത്തിലാണ് കൂടുതല്‍ ശതമാനം സ്ത്രീകള്‍ വോട്ടു ചെയ്തത്. 85.52 ശതമാനം. 71.51 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് നോര്‍ത്ത് മണ്ഡലമാണ് പിന്നില്‍. കൂടുതല്‍ ശതമാനം പുരുഷന്മാര്‍ വോട്ട് ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ്. 82.37 ശതമാനം. 74.19 ശതമാനം പുരുഷന്മാര്‍ വോട്ടു രേഖപ്പെടുത്തിയ നാദാപുരമാണ് പിന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ വോട്ടുള്ള ആറ് ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരില്‍ മുഴുവന്‍ പേരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ജില്ലയില്‍ സുഗമമായി നടന്നു.
#360malayalam #360malayalamlive #latestnews