കാട്ടായിക്കോണത്തെ സംഘർഷം; പോലീസിനെതിരെ പരാതിയുമായി മന്ത്രി കടകംപ്പള്ളി
കാട്ടായിക്കോണത്ത് ഉണ്ടായ സംഘർഷത്തിൽ പോലീസിനെതിരെ പരാതിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രാദേശിക സിപിഎം നേതാക്കളും രംഗത്ത്. പോലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാനാണ് പോലീസ് പെരുമാറിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാട്ടായിക്കോണത്ത് സംഘർഷമുണ്ടാക്കാൻ ബിജെപി നേരത്തെതന്നെ പദ്ധതിയിട്ടിരുന്നു. അക്രമികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് നാട്ടുകാരെയാണ് കൈകാര്യം ചെയ്തത്. കൗൺസിലറെയും ഗ്രാമപഞ്ചായത്ത് മെമ്പറെയും ഡിവൈഎഫ്ഐ നേതാക്കളെയും തന്റെ പി.എയേയും അക്രമിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡിജിപിയോടും ആവശ്യപ്പെടും. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
കാട്ടായിക്കോണത്ത് രാവിലെ ഉണ്ടായ സിപിഎം - ബിജെപി സംഘർഷത്തിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പിന്നീട് സിപിഎം പ്രവർത്തകരായ രണ്ടുപേരെ കാറിലെത്തിയ നാലംഗ സംഘം മർദ്ദിച്ചശേഷം ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ പ്രവർത്തകർ നാലംഗ സംഘം എത്തിയ കാർ അടിച്ചു തകർക്കുകയും വൈകീട്ടോടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബലപ്രയോഗം അടക്കമുള്ളവ നടത്തിയെന്നുമാണ് വിവരം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനും വാർഡ് കൗൺസിലർ അടക്കമുള്ളവർക്കും പോലീസ് മർദ്ദനമേറ്റു എന്നാണ് പരാതി.
#360malayalam #360malayalamlive #latestnews#election