പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി
മലപ്പുറം ജില്ലയിൽ പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം 14 വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും ഇ.ആര്‍.ഒമാരായ തഹസില്‍ദാര്‍മാര്‍ക്കായിരുന്നു വിതരണച്ചുമതല. അതത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്.
മണ്ഡലങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളും കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ പ്രത്യേക കിറ്റുകളാക്കി വിതരണം ചെയ്തു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന പട്ടിക പ്രകാരമുള്ള സാമഗ്രികളാണ് നല്‍കിയിരിക്കുന്നത്. പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഉദ്യോഗസ്ഥരുമടക്കം നാല് പേരടങ്ങുന്ന പോളിങ് സംഘമാണ് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവരെ കൂടാതെ സാനിറ്റൈസേഷന്‍, തെര്‍മല്‍ ചെക്കിങ് എന്നിവയ്ക്ക് രണ്ടു പേരെ കൂടി ഉദ്യോഗസ്ഥ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് പട്രോളിങ്, സെക്ടറല്‍ ഓഫീസര്‍മാര്‍, നിരീക്ഷകര്‍ എന്നിവരുടെ മേല്‍നോട്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ കര്‍ശന സുരക്ഷയോടെയാണ് ബൂത്തുകളിലെത്തിയത്. പോളിങ് അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്യണം. റൂട്ട് ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത വാഹനങ്ങളില്‍ തിരികെ സ്വീകരണ കേന്ദ്രത്തില്‍ എത്തി വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടറില്‍ തിരികെ ഏല്‍പ്പിക്കണം. വരണാധികാരിയുടെയും നിരീക്ഷകന്റെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം സീല്‍ ചെയ്ത് സി.എ.പി.എഫ്/പൊലീസിന് കൈമാറും. സ്‌ട്രോങ് റൂം സീല്‍ ചെയ്യുന്ന പ്രക്രിയക്ക് സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ സാക്ഷ്യം വഹിക്കും. പ്രക്രിയ പൂര്‍ണമായും വീഡിയോ റെക്കോര്‍ഡിങ് നടത്തും. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് വോട്ടെണ്ണല്‍ ദിവസം പുറത്തെടുക്കുന്നതുവരെ 24 മണിക്കൂറും സായുധ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 4875 ബൂത്തുകളിലേക്ക് 44368 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്
#360malayalam #360malayalamlive #latestnews#election