എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടിൽ റെയ്ഡ്
ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മകൾ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപത്തെ നീലാങ്കരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. മരുമകൻ ശബരീശന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ശബരീശനുമായി ബന്ധപ്പെട്ട മൂന്നിടങ്ങളിൽ കൂടി ഇപ്പോൾ റെയ്ഡ് പുരോഗമിക്കുന്നത്. ഇതിൽ ഒരിടം അണ്ണാനഗറിലെ ഡി.എം.കെ. സ്ഥാനാർഥി മോഹന്റെ മകൻ കാർത്തിക്കിന്റെ വീടാണ്. ശബരീശനുമായി അടുത്ത ബന്ധമാണ് കാർത്തിക്കിനുള്ളത്.
തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതിനും അത് വിതരണം ചെയ്യുന്നതിനുമായുള്ള ഇടപെടൽ ശബരീശൻ നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞമാസവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡി.എം.കെ. , സഖ്യകക്ഷിയായ എം.ഡി.എം.കെ. എന്നിവയുടെ നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡി.എം.കെ. നേതാക്കളുടെ പ്രതികരണം. ഏപ്രിൽ ആറിന് തമിഴ്നാട് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുകയാണ്.
#360malayalam #360malayalamlive #latestnews#tamilnadu#stalin