'രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് മുമ്പെ ലീഗിന്റെ കൊടികൾ അഴിപ്പിച്ചു, ആർഎസ്എസും കോൺഗ്രസും രഹസ്യധാരണയിലെന്ന് സിപിഎം
മാനന്തവാടിയിൽ രാഹുൽഗാന്ധി നടത്തിയ റോഡ് ഷോയിൽ മുസ്‌ലിംലീഗിന്റെ പതാക ഉയർത്താൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള ധാരണ പ്രകാരമാണ് ലീഗിന്റെ കൊടി ഉയർത്താൻ അനുവദിക്കാതിരുന്നത് എന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ മാനന്തവാടിക്കു ശേഷം, സുൽത്താൻ ബത്തേരിയിലും കൽപ്പറ്റയിലും രാഹുൽ നടത്തിയ റോഡ് ഷോയിൽ ലീഗിന്റെ പതാകയുണ്ടായിരുന്നു.
കെസി വേണുഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടിയെല്ലാം അഴിച്ചു മാറ്റിയത് എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എഎൻ പ്രഭാകരൻ ആരോപിച്ചു.
' ആർഎസ്എസിന്റെ വോട്ട് ജയലക്ഷ്മിക്ക് കിട്ടണമെങ്കിൽ മുസ്‌ലിംലീഗിന്റെ പതാക ഒഴിവാക്കണമെന്ന് ആർഎസ്എസ് പക്ഷത്തു നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് കെസി വേണുഗോപാൽ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ച്, അതെല്ലാം ഒരു ജീപ്പിനകത്ത് കൂട്ടിയിട്ട് ലീഗുകാർക്ക് കൊണ്ടു പോകേണ്ട ഗതികേടുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകന് വലിയൊരു കൊടി കൊണ്ടുവന്നിട്ട് അതു ചുരുട്ടി വടിയാക്കി മാറ്റി, വടിയും പിടിച്ച് സ്‌കൂട്ടിയിലിരിക്കുന്ന ദയനീയമായ കാഴ്ചയും കണ്ടു. ആത്മാഭിമാനമുള്ള ലീഗുകാർ ഇതിൽ പ്രതിഷേധിച്ച് പ്രതികാരം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭിപ്രായം' - എ എൻ പ്രഭാകരൻ പറഞ്ഞു
#360malayalam #360malayalamlive #latestnews