ജില്ലയില്‍ പോലീസ് ഏറ്റെടുത്ത് സൂക്ഷിക്കുന്നത് 743 തോക്കുകള്‍
മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വ്യക്തികളില്‍ നിന്ന് പോലീസ് ഏറ്റെടുത്ത് സൂക്ഷിക്കുന്നത് 743 (തോക്ക്) ആയുധങ്ങള്‍. വന്യമൃഗശല്യമുള്ള മേഖലയില്‍ ജീവന് ഭീഷണിയുള്ളവര്‍ ഉപയോഗിക്കുന്ന ലൈസന്‍സുള്ള തോക്കുകളാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ അതത് മേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത്. അതേസമയം 35 ലൈസന്‍സ്ഡ് തോക്കുകള്‍ ബാങ്കുകളുടെയും സുരക്ഷ ഏജന്‍സികളുടെയും കൈവശമാണ്. അഞ്ചെണ്ണം റൈഫിള്‍ ക്ലബിന്റെയും മൂന്നെണ്ണം തെര്‍മല്‍ പ്ലാന്റുകളുടെയും പവര്‍ ഗ്രിഡുകളുടെയും സുരക്ഷയ്ക്കായും അനുവദിച്ചവയാണ്. ജില്ലയിലാകെ 786 ലൈസന്‍സ്ഡ് തോക്കുകളാണുള്ളത്. ആയുധ ലൈസന്‍സുള്ള ജില്ലയിലെ എല്ലാ വ്യക്തികളും അതത് പോലീസ് സ്റ്റേഷനുകളില്‍ ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കണമെന്നും ഈ വിവരം ലൈസന്‍സില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ആയുധങ്ങള്‍ നിക്ഷേപിച്ചതിനുള്ള രസീത് കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ആയുധങ്ങള്‍ സ്വയമേവ നിക്ഷേപിക്കാത്തവരില്‍ നിന്ന് പിടിച്ചെടുക്കണമെന്നുമായിരുന്നു നിര്‍ദേശം. ആയുധങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഡോ. എം.സി റെജിലും വ്യക്തമാക്കിയിരുന്നു. ആയുധങ്ങള്‍ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ലൈസന്‍സികള്‍ ഏല്‍പ്പിച്ച ആയുധങ്ങള്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ തിരികെ നല്‍കൂ.
#360malayalam #360malayalamlive #latestnews#election#kerala#malappuram