കോവിഡിന് ശേഷം 12 ലക്ഷത്തിലധികം പേർ മക്കയിൽ ഉംറ നിർവ്വഹിച്ചു
മക്കയിൽ കോവിഡിന് ശേഷം പന്ത്രണ്ട് ലക്ഷത്തിലധികം പേർ ഉംറ നിർവ്വഹിച്ചു. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് നിറുത്തിവെച്ച ഉംറ തീർത്ഥാടനം ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് പുനരാരംഭിച്ചത്. അന്ന് മുതൽ ഡിസംബർ 19 വരെ 12,34,000 പേർ ഉംറ നിർവ്വഹിച്ചതായി ഹറം കാര്യ വകുപ്പ് അറിയിച്ചു. കൂടാതെ ഇക്കാലയളവിൽ 33,80,000 ത്തോളം പേർ ഹറമിലെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ടാണ് സ്വദേശികളും വിദേശികളും ഉംറ നിർവ്വഹിക്കുന്നത്. നവംബർ 1 ന് ആരംഭിച്ച മൂന്നാം ഘട്ടത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഉംറ ചെയ്യാൻ അനുമതി നൽകി തുടങ്ങിയത്. അന്ന് മുതൽ പ്രതിദിനം 20,000 വിശ്വാസികൾ ഉംറ ചെയ്യുന്നതിനും, 60,000 പേർ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനും ഹറമിലെത്തുന്നതായി ഹറം കാര്യ വകുപ്പ് അറിയിച്ചു.
ആദ്യ ഘട്ടത്തിൽ സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമുൾപ്പെടെ പ്രതിദിനം ആറായിരം പേർ മാത്രമായിരുന്നു ഉംറ നിർവ്വഹിച്ചിരുന്നത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 18 മുതൽ പ്രതിദിനം 15,000 പേർക്ക് ഉംറ നിർവ്വഹിക്കുന്നതിനും 40,000 വിശ്വാസികൾക്ക് ഹറമിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിനും അനുമതി നൽകി. രണ്ടര മാസംകൊണ്ട് 34 ലക്ഷത്തോളം പേർ ഹറം പള്ളിയിൽ നമസ്‌കാരങ്ങളിൽ പങ്കെടുത്തതായും ഹറം കാര്യവകുപ്പ് അറിയിച്ചു.
#360malayalam #360malayalamlive #latestnews