ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ബുധനാഴ്ച മുതൽ 5000 തീര്‍ഥാടകര്‍ക്ക് ദര്‍ശനം
പത്തനംതിട്ട: ശബരിമലയിൽ എല്ലാ ദിവസവും 5000 തീർത്ഥാടകർക്ക് ദർശനം അനുവദിക്കാൻ സർക്കാർ തീരുമാനം. നിലവിൽ ശബരിമലയിൽ ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും. മറ്റ് ദിവസങ്ങളിൽ 2000 പേർക്കുമായിരുന്നു ദർശനം. ഇത് എല്ലാ ദിവസവും 5000-മായി വർദ്ധിപ്പിക്കുവാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ ആറു മണി മുതൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഭക്തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രതിദിനം 5000 ആയി വർദ്ധിപ്പിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നിർദ്ദേശം. ഭക്തര്‍ക്കും ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്കും ആർ ടി പി സി ആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍, മണ്ഡലകാലം അവസാനിക്കുന്ന ശനിയാഴ്ച വരെ ആന്റിജന്‍ പരിശോധന ഫലം മതി. 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിലയ്ക്കലില്‍ ഹാജരാക്കണം. മകരവിളക്ക് മഹോത്സവ കാലയളവില്‍ ആർ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്.
#360malayalam #360malayalamlive #latestnews