ആദ്യം പ്രവർത്തനം പിന്നീട് ആകാം സത്യപ്രതിജ്ഞ
പെരിന്തൽമണ്ണ: ഹംസാക്കയും കുറുമ്പയും മാലതിയും പാടത്തേക്കിറങ്ങി. ഒപ്പം പഞ്ചായത്ത് മെമ്പർമാരും നാട്ടുകാരും. കയലിപ്പാടം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 45 ഏക്കർ വിളഭൂമിയിൽ മുണ്ടകൻ കൊയ്ത്തിനു തുടക്കമായി. പൊൻമണി ഇനത്തിലുള്ള വിത്താണ് വിളഞ്ഞത്. അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് പോത്തുകാട്ടിൽ അബൂബക്കർ പാട്ടത്തിനെടുത്തു കൃഷിചെയ്ത പാടത്തായിരുന്നു കൊയ്ത്ത് ഉദ്ഘാടനം. സത്യപ്രതിജ്ഞയ്ക്കു പഞ്ചായത്ത് ഓഫീസിലേക്കു പോകുന്നതിനു മുൻപ് നെല്ലുകൊയ്യാൻ പഞ്ചായത്ത് അംഗങ്ങളായ എം.കെ. കദീജ, അനിൽ പുലിപ്ര, വാക്കാട്ടിൽ സുനിൽബാബു, കെ.ടി.അൻവർ സാദത്ത് എന്നിവരെത്തി. കൃഷി ഓഫീസർ പി.സി.രജീസ്, പാടശേഖര സമിതി സെക്രട്ടറി യൂസഫ് പോത്തുകാട്ടിൽ, മനോജ് വീട്ടുവേലിക്കുന്നേൽ, പി.അബൂബക്കർ, സലാം ആറങ്ങോടൻ, പി.മുഹമ്മദ് ഹനീഫ, ടി.കെ.സുബ്രഹ്മണ്യൻ, ടി.കെ.മുഹമ്മദ്കുട്ടി എന്നിവരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും കൃഷിഭവന്റെയും പിന്തുണ കൃഷിക്കു പ്രോത്സാഹനമായെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. നെൽകൃഷി വ്യാപിപ്പിക്കാനും കൂടുതൽ ലാഭകരമാക്കാനും കഴിയുമെന്ന് കർഷകർ ഉറപ്പിച്ചു പറയുന്നു.
#360malayalam #360malayalamlive #latestnews