കുന്നംകുളത്ത് കേവലഭൂരിപക്ഷം നേടാനാവാതെ മുന്നണികൾ
കുന്നംകുളം: നഗരസഭയിലെ കേവലഭൂരിപക്ഷമെന്ന 19 സീറ്റുകൾ നേടാൻ ഇത്തവണയും മുന്നണികൾക്കായില്ല. 18 സീറ്റുകൾ നേടിയ സി.പി.എമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് വിമതനായി നിന്ന് വിജയിച്ച സ്വതന്ത്രന്റെ പിന്തുണ കൂടി ലഭിച്ചാൽ സി.പി.എമ്മിന് കേവലഭൂരിപക്ഷത്തിന് തുല്യമായ രീതിയിൽ ഭരണം മുന്നോട്ട് കൊണ്ടുപോകാം. 2015-ലെ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു. കിഴൂർ സൗത്ത്, ഉരുളിക്കുന്ന് എന്നീ വാർഡുകളിലെ പരാജയങ്ങൾ ഒഴിച്ചുനിർത്തിയാൽ വലിയ പ്രശ്‌നങ്ങളില്ല. വികസനമുന്നേറ്റങ്ങൾ അവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും 20 സീറ്റുകളെന്ന പ്രതീക്ഷയിലേക്ക് എത്താനായില്ലെന്നത് പോരായ്മയാണ്.
ബി.ജെ.പി. ഏഴ് സീറ്റുകളിൽ നിന്ന് എട്ടിലേക്കുയർന്നു. കഴിഞ്ഞ തവണ പിടിച്ചെടുത്ത അഞ്ഞൂർക്കുന്നിൽ ഇത്തവണ പരാജയപ്പെട്ടു. പകരം സി.പി.എമ്മിന്റെ രണ്ട് വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫാണ് നഗരസഭയിൽ വലിയ പരാജയം ഏറ്റുവാങ്ങിയത്. 2015-ൽ 12 വാർഡുകളിൽ ജയിച്ചത് ഇത്തവണ ഏഴിലേക്ക് ചുരുങ്ങി. ഘടകകക്ഷിയായ സി.എം.പി. മൂന്ന് വാർഡുകളിലും പരാജയപ്പെട്ടു. ആർ.എം.പി.ക്കുണ്ടായിരുന്ന വാർഡുകൾ മൂന്നും അവർ നിലനിർത്തി.
#360malayalam #360malayalamlive #latestnews