തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന വോട്ടെടുപ്പ് ആരംഭിച്ചു
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ രണ്ട് കോർപറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 6867വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ പല കേന്ദ്രങ്ങളിലും വോട്ടർമാരുടെ നീണ്ടി നിരയാണ് കാണാൻ കഴിയുന്നത്. മന്ത്രി ഇ.പി ജയരാജൻ, മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എംപി എന്നിവർ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫ് തൂത്തുവാരുമെന്ന പ്രതീക്ഷ ഹൈദരലി ശിഹാബ് തങ്ങൾ പങ്കുവച്ചു. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
വോട്ടെണ്ണൽ 16ന് രാവിലെ എട്ടിന് തുടങ്ങും. കൊവിഡ് ബാധിതർക്കു വിതരണം ചെയ്ത സ്‌പെഷ്യൽ വോട്ടുകൾ ഉൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.വോട്ടെണ്ണലിന് ഒരുക്കം പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലായിരിക്കും. മുനിസിപ്പാലിറ്റികളിലേതും കോർപ്പറേഷനുകളിലേതും അതത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും.ഒരു വാർഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ ക്രമീകരിക്കും.
സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാളും. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകൾക്ക് ഒരു ടേബിൾ. വോട്ടെണ്ണലിന്റെ പുരോഗതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്‌സൈറ്റിൽ തത്സമയം ലഭിക്കും.
#360malayalam #360malayalamlive #latestnews