കൊട്ടും കലാശവും ഇല്ലാതെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം
മലപ്പുറം: ദിവസങ്ങൾ നീണ്ട തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നുവൈകിട്ട് ആറോടെ തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണം.14ന് ജനം വിധിയെഴുതും. കലാശക്കൊട്ടിന്റെ ആവേശ ലഹരിയില്ലാതെയാവും പ്രചാരണത്തിന്റെ സമാപ്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കലാശക്കൊട്ട് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദ്ദേശമുണ്ട്. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങളേ അനുവദിക്കൂ. വൈകിട്ട് നാലുമുതൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൈക്ക് അനൗൺസ്‌മെന്റിന്റെ അകമ്പടിയിൽ ചെറുറാലികൾ നടക്കും.
പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും മുമ്പേ പ്രചാരണ പ്രവർത്തനങ്ങളിൽ പിഴവുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തും. ഇതുവരെ കാണാത്ത വോട്ടർമാരുണ്ടോ, പ്രകടന പത്രിക എല്ലാവർക്കും കിട്ടിയോ തുടങ്ങിയവ ഉറപ്പാക്കും. മുന്നണി നേതൃത്വങ്ങൾ ഇന്നലെ ജില്ലാതലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി അവസാന നിമിഷങ്ങളിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് താഴെത്തട്ടുകൾക്ക് നിർദ്ദേശമേകിയിട്ടുണ്ട്. ഓരോ വാർഡുകളിലും യൂത്ത് വിംഗിന്റെ പ്രത്യേക യോഗം ഇന്നലെ ചേർന്നു. പോളിംഗ് സ്റ്റേഷനിലേക്ക് പോവുന്ന വഴികളിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററും വോട്ടഭ്യർത്ഥനയും ചിഹ്നവും പരമാവധി പ്രദർശിപ്പിക്കാനാവും ശ്രമം.
നിശബ്ദ പ്രചാരണമിങ്ങനെ
ഓരോ വോട്ടറെയും നേരിട്ട് കണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നിശബ്ദ പ്രചാരണ ദിവസത്തെ സ്ഥാനാർത്ഥികളുടെ പ്രധാന പരിപാടി. രാവിലെ ഏഴ് മുതൽ വീട് കയറൽ ആരംഭിക്കും. ഉറപ്പുള്ള വോട്ടുകൾ ഒഴിവാക്കി ചാഞ്ചാടി നിൽക്കുന്നവരെയും നിക്ഷ്പക്ഷരെയും പരമാവധി സ്വാധീനിക്കുകയാണ് ലക്ഷ്യം. പല സംഘങ്ങളായി തിരിഞ്ഞ് വീട് കയറി വോട്ട് ഓർമ്മപ്പെടുത്താൻ സ്ക്വാഡുകൾക്കും ചുമതലയേകിയിട്ടുണ്ട്. ഉച്ചസമയത്ത് വോട്ട് തേടില്ല. വൈകിട്ട് ശേഷം സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് കൂടുതൽ പ്രാധാന്യമേകും
#360malayalam #360malayalamlive #latestnews