കലാശ കൊട്ടില്ലാതെ തൃശ്ശൂരിൽ കൊടിയിറക്കം
തൃശൂർ: പ്രചാരണത്തിന്റെ സമാപന ദിവസം കലാശക്കൊട്ട് എന്ന കൂട്ടിപ്പൊരിച്ചിലിന് ഇത്തവണ വിലക്കുണ്ട്. അനൗണ്‍സ്മെന്റുകള്‍ക്കു പുറമേ, ചെണ്ടമേളം അടക്കമുള്ള ആരവങ്ങളുമായാണു കൊട്ടിക്കലാശം കൊഴിപ്പിക്കാറുള്ളത്.
വിലക്കുള്ളതിനാല്‍ കവലകളില്‍ പ്രചരണ വാഹനങ്ങളുമായി ആള്ക്കൂട്ടങ്ങളെത്തുന്ന പതിവ് ഇത്തവണ ഉണ്ടാകില്ല. നിശബ്ദ പ്രചാരണത്തിന്റെ നാളുകളില്‍ എതിര് സ്ഥാനാര്‍ഥിക്കെതിരേ വ്യക്തിഹത്യ, കുപ്രചാരണ നോട്ടീസുകള്‍ ഇറക്കുന്ന പത്തൊന്‍പതാമത്തെ അടവും ചിലപ്പോള്‍ പ്രയോഗിച്ചെന്നു വരാം. ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെരുവോരങ്ങളില്‍ നിറഞ്ഞു. പോളിംഗ് ബൂത്തുകള്‍ക്കു നൂറു മീറ്റര്‍ അകലത്തില്‍ തോരണങ്ങള്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ഇന്നും നാളേയുമായി കൂടുതല്‍ കൊടികളും പോസ്റ്ററുകളും ചിഹ്ന പ്രചാരണങ്ങളും അരങ്ങ് അടക്കമുള്ള തോരണങ്ങളുമെല്ലാം നീക്കും.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോര്പറേഷന്, നഗരസഭ ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങി രണ്ടോ മൂന്നോ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. വീട്ടുകാര്‍ക്ക് അലോസരം ഉണ്ടാകുമെന്നു ഭയന്ന് നാലാം റൗണ്ടിലേക്കു കടക്കാത്ത സ്ഥാനാര്‍ഥികളുമുണ്ട്.
ക്രിസ്മസ്, പുതുവത്സര ആശംസകളോടെയാണു സ്ഥാനാര്‍ഥികള്‍ അവസാനഘട്ട പ്രചാരണത്തിനു കൊഴുപ്പുകൂട്ടിയത്. നോട്ടീസായി അച്ചടിച്ചിറക്കിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും വോട്ടഭ്യര്‍ഥന തകൃതിയാണ്.
ഇനിയുള്ള രണ്ടു ദിവസം പ്രവര്‍ത്തകര്‍ സ്ലിപ് വിതരണം ചെയ്യും. കോവിഡ് ഭീതിയുള്ളതിനാല്‍ വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ മടിക്കുമോയെന്ന ശങ്ക എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ സ്വന്തമായി പേനയും സാനിറ്റൈസറും കൈയില്‍ കരുതി ബൂത്തിലേക്കു വരണമെന്നു ഓര്‍മിപ്പിച്ചുകൊണ്ടാണു പ്രവര്‍ത്തകര്‍ സ്ലിപ് വിതരണം നടത്തുന്നത്. ജില്ലയിലെ 26.91 ലക്ഷം വോട്ടര്‍മാരാണു വ്യാഴാഴ്ച വിധിയെഴുതുക. ഇവരില്‍ 18,089 പേര് കന്നിവോട്ടര്‍മാരാണ്. ജില്ലയിലെ 2,060 വാര്‍ഡുകളിലേക്കായി 7,101 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതുമൂലം തൃശൂര്‍ കോര്പറേഷന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
#360malayalam #360malayalamlive #latestnews