തദ്ദേശ തെരഞ്ഞെടുപ്പ്; അഞ്ചു ജില്ലകളിൽ ഇന്ന് വിധിയെഴുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് അഞ്ചു വരെ സാധാരണ വോട്ടർമാർക്കും, അഞ്ചു മുതൽ ആറു വരെ കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യാം. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്കുശേഷം കൊവിഡ് പോസിറ്റീവ് ആയവരും, നിരീക്ഷണത്തിൽ പോയവരും മാത്രമേ പോളിംഗ് ബൂത്തിലേക്ക് എത്താവൂ. വോട്ടെടുപ്പിന് 10 ദിവസം മുമ്പു മുതൽ ഇന്നലെ 3 മണി വരെ പോസിറ്റീവ് ആയവരും, ക്വാറന്റൈനിൽ കഴിയുന്നവരും തപാൽ വോട്ട് ചെയ്താൽ മതി. തിരിച്ചറിയൽ കാർഡ്, കൊവിഡ് പോസിറ്റീവ് /നിരീക്ഷണ രേഖ നിർബന്ധമാക്കിയിട്ടുണ്ട്.
രണ്ട് കോർപറേഷനുകൾ, ഇരുപത് മുനിസിപ്പാലിറ്റികൾ, 50 ബ്‌ളോക്ക് പഞ്ചായത്തുകൾ, 318 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6910 വാർഡുകളിലാണ് വോട്ടെടുപ്പ്. ആകെ 88,26,873 വോട്ടർമാരാണ് ഉള്ളത്. 42,530 പേർ കന്നി വോട്ടർമാരാണ്. മൊത്തം 11,225 പോളിംഗ് ബൂത്തുകൾ സജ്ജമാണ്. പോളിംഗ് ഡ്യൂട്ടിയിൽ 56,122 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമപ്രദേശത്തുള്ളവർ ജില്ലാ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കായി മൂന്നു വോട്ട് ചെയ്യണം. മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിലുള്ളവർക്ക് ഒരു വോട്ടുമാത്രം. 10 നും 14 നുമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത രണ്ടു ഘട്ടങ്ങൾ. ഡിസംബർ പതിനാറിനാണ് വോട്ടെണ്ണൽ.
#360malayalam #360malayalamlive #latestnews