ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റം; സീറ്റ് നിലയില്‍ രണ്ടാമത്
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ കുതിച്ചു കയറ്റവുമായി ബി.ജെ.പി. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 46 സീറ്റ് നേടി ഉഗ്രവിജയമാണ് കാഴ്‌ചവച്ചിരിക്കുന്നത്. ഇതോടെ ഹൈദരാബാദിലെ ടി.ആർ.എസ് പാർട്ടിയുടെ ഏകാധിപത്യത്തിന് ബി.ജെ.പി അടിവരയിട്ടു. ജി.എച്ച്.എം.സി തിരഞ്ഞെടുപ്പിൽ 150ൽ 147 സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 56 സീറ്റിൽ മാത്രമാണ് തെലങ്കാന രാഷ്ട്ര സമിതിക്ക് വിജയിക്കാനായത്. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ ടി.ആർ.എസിന് ഏറ്റ വലിയ തിരിച്ചടിയാണിത്. എന്നാൽ ബി.ജെ.പിയുടെ വിജയം പാർലമെന്റിലെ തങ്ങളുടെ എതിർപാർട്ടിയായ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമിന് ഗുണം ചെയ്‌തിരിക്കുകയാണ്. 43 സീറ്റ് നേടിയ എ.ഐ.എം.ഐ.എമിന്റെ പിന്തുണയില്ലാതെ ഇത്തവണ ടി.ആർ.എസിന് ഭരണം നിലനിറുത്താനാകില്ല.
അതേസമയം കോൺഗ്രസ് രണ്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്. കോൺഗ്രസിന്റെ പരാജയത്തെ തുടർന്ന് ടി.പി.സി.സി സംസ്ഥാന അദ്ധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവച്ചു. 56 സീറ്റിൽ ഒതുങ്ങിയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ടി.ആർ.എസ്. സംഘടനാ പ്രവർത്തനത്തിലെ പാളിച്ചയാണ് സീറ്റ് കുറയാൻ കാരണമെന്നാണ് ടി.ആർ.എസ് കണക്കുകൂട്ടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ ഉന്നത നേതാക്കൾ ബി.ജെ.പിയുടെ പ്രചരണപരിപാടികൾക്കായി സംസ്ഥാനത്ത് എത്തിയിരുന്നു.
ഇത്തവണ 74.67 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 34.50 ലക്ഷം പേർ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാൽ രാഷ്ട്രീയ പാർട്ടികൾ അതീവ പ്രാധാന്യത്തോടെയാണ് ജി.എച്ച്.എം.സി ഫലത്തെ കാണുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇതോടെ തെലങ്കാനയിൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നൽകുകയാണ്.
#360malayalam #360malayalamlive #latestnews