ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: പേപ്പർ ബാലറ്റ് എണ്ണിത്തുടങ്ങി, ടി.ആർ.എസ് മുന്നേറ്റം
ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തെലങ്കാന രാഷ്ട്രസമിതി (ടി ആർ എസ്) മുന്നേറി തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിയുളള ആദ്യഫലസൂചനകൾ വന്നപ്പോൾ ബി ജെ പി വൻമുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ടി ആർ എസാണ് മുന്നേറുന്നത്. ആകെ ഈ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോസ്റ്റൽ വോട്ടുകളുടെ എണ്ണം 1900 ആണ്.
ഒടുവിൽ വിവരം ലഭിച്ചപ്പോൾ ടി ആർ എസ് 31 സീറ്റുകളിലും എ ഐ എം ഐ എം 20 സീറ്റുകളിലും ബി ജെ പി 15 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ബി ജെ പി 88 സീറ്റുകളിൽ മുന്നിട്ടു നിന്നിരുന്നു. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം 17 സീറ്റുകളിലും, കഴിഞ്ഞ തവണ ഭരണം പിടിച്ച ടി ആർ എസ് 34 സീറ്റുകളിലും മുന്നിട്ടുനിന്നു. കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിന്നത്. കഴിഞ്ഞ തവണ വെറും നാല് സീറ്റിൽ ജയിച്ച ബി ജെ പിയാണ് ഇത്തവണ പോസ്റ്റൽ വോട്ടിൽ 88 സീറ്റുകളിൽ മുന്നേറിയെന്നതാണ് ശ്രദ്ധേയം. കൊവിഡ് പശ്ചാത്തലത്തിൽ വോട്ടിംഗ് മെഷീന് പകരം പേപ്പർ ബാലറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്.
വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ടി ആർ എസ് മുന്നോട്ടുപോകുന്നത്. ഭരണം പിടിക്കാനുളള എണ്ണം കിട്ടുമെങ്കിലും, ആകെയുളള സീറ്റിൽ ഇടിവ് വന്നാൽ അത് പാർട്ടിക്ക് വലിയ ക്ഷീണമാകും. ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016ൽ 45.29 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധന മാത്രമേയുളളൂ എങ്കിലും പോസ്റ്റൽ വോട്ട് ട്രെൻഡിൽ ബി ജെ പിക്ക് വൻമുന്നേറ്റം ലഭിച്ചത് എതിർമുന്നണികൾക്ക് സൃഷ്‌ടിക്കുന്നത് ചെറിയ ആശങ്കയല്ല.
#360malayalam #360malayalamlive #latestnews