കളറായി തിരഞ്ഞെടുപ്പ് വിപണി
മഞ്ചേരി: കൊവിഡ് നിശ്ചലമാക്കിയ വിപണിക്ക് ഉയർത്തെഴുന്നേൽപ്പാവുകയാണ് തിരഞ്ഞെടുപ്പ് കാലം. പ്രചാരണം കൊഴുപ്പിക്കാനും പൊലിമ കൂട്ടാനുമായി കൊടിയും പോസ്റ്ററും മാത്രമല്ല, പുതിയ ട്രെന്റുകളും വിപണിക്ക് അത്താണിയാവുന്നു.
സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നങ്ങളും പതിച്ച മാസ്‌കുകളാണ് ഇത്തവണത്തെ താരം. റെഡിമെയ്ഡ് മാസ്കുകളും കസ്റ്റമറൈസ്ഡ് മാസ്‌കുകളും കൊവിഡ് കാലത്തെ പുത്തൻ കാഴ്ച്ചകളാണ്.
പതിവ് പോസ്റ്ററുകളും കൊടിതോരണങ്ങളുമെല്ലാം സീസൺ കച്ചവടത്തിന്റെ ഭാഗമായി പല കടകളിലും മുൻനിരയിൽ തന്നെ സ്ഥാനം നേടി .
പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കീചെയ്നുകൾ, തൊപ്പികൾ, ബാഡ്ജുകൾ തുടങ്ങിയവക്കും വൻ ഡിമാൻഡാണ്. പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത ടീ ഷർട്ടുകളാണ് യുവാക്കൾക്കിടയിലെ ട്രെന്റ്. പാർട്ടികളറുകളിൽ കവറുകളിലാക്കിയ മിഠായി മുതൽ പാർട്ടിപതാകകളുടെ നിറത്തിലുള്ള ചെരുപ്പുകൾ വരെ തിരഞ്ഞെടുപ്പ് വിപണിയിലൊരുങ്ങിക്കഴിഞ്ഞു. മുണ്ടും സാരിയും വരെ പാർട്ടി കളറുകളിലുള്ള ഡ്രസ് കോഡാക്കിയാണ് പ്രവർത്തകർ പ്രചാരണത്തിലേർപ്പെടുന്നത്. ചെറുകിട റെഡിമെയ്ഡ് ഷോപ്പുകളും ആവശ്യത്തിന് സ്റ്റോക്കൊരുക്കി തിരഞ്ഞെടുപ്പ് കച്ചവടത്തിന് തയ്യാറായിട്ടുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കിയതിനാൽ ചുവരെഴുത്തുകാർക്കും ഇത്തവണ ചാകരക്കാലമാണ്. ഫ്ളക്സ് നിരോധനം വന്നതോടെയാണ് ഇവർക്ക് വീണ്ടും നല്ല കാലം വന്നത്. പഴയ ചുവരെഴുത്തുകാരെ തിരഞ്ഞ് നടക്കുകയാണിപ്പോൾ പാർട്ടിക്കാർ. കൊവിഡിനെ തുടർന്ന് ഉറക്കത്തിലായ പ്രിന്റിംഗ് പ്രസുകളും ഡിസൈനിംഗ് സ്ഥാപനങ്ങളും സജീവമായിട്ടുണ്ട്. ഫലപ്രഖ്യാപനമാകുന്നതോടെ കേക്കുകളും പലഹാരങ്ങളും വരെ ചുവപ്പും പച്ചയും തൃവർണ കളറുകളുമൊക്കെയായി തയ്യാറാവും.
കൊവിഡ് വലിയ തോതിൽ പിടിച്ചുകുലുക്കിയ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസത്തിന്റെ നാളുകളാവുകയാണ് ഈ ദിനങ്ങൾ.
#360malayalam #360malayalamlive #latestnews