കാലവർഷം: മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്പീക്കർ യോഗം വിളിച്ചു
പൊന്നാനി: കാലവർഷം ശക്തമായുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ കഴിഞ്ഞ കാല പ്രളയ അനുഭവങ്ങളെ മുൻനിറുത്തി പൊന്നാനിയിൽ ആവശ്യമായ മുൻകരുതലെടുക്കാൻ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിൽ ധാരണയായി.
ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരികയാണെങ്കിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലും പൊതുവായ ഷെൽട്ടറുകളും റിവേഴ്സ് ക്വാറന്റൈനിലുള്ളവർക്ക് പ്രത്യേക സംവിധാനവുമൊരുക്കും. സ്ത്രീകൾക്കും, ഹോം ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക സൗകര്യം ചെയ്യും. കോവിഡ് സ്ഥിതീകരിച്ചവർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ലക്ഷണമുള്ളവർക്ക് പ്രത്യേകം സെന്ററുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ തിരിച്ച് സൗകര്യം ചെയ്യും. ഇവയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കാനകളും കനാലുകളും ഈ മാസം അഞ്ചിന് മുൻപ് വൃത്തിയാക്കും. ബിയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്ന് ജലക്രമീകരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി. ദേശീയ പാതയിലെ കാനകൾ അടിയന്തിരമായി വൃത്തിയാക്കും. പൊന്നാനി നഗരസഭയിലെ ഗുലാബ് നഗർ കനാൽ, കെ എസ് ആർ ടി സിക്ക് മുന്നിലെ കാന, ചമ്രവട്ടം ജംഗ്‌ഷൻ, കോൺവെന്റ് എന്നിവിടങ്ങളിലെ അഴുക്ക് ചാലുകൾ അടിയന്തിരമായി പ്രവൃത്തി നടത്താനും നിർദ്ദേശം നൽകി.
പൊന്നാനി നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
#360malayalam #360malayalamlive #latestnews