കോവിഡിന്റെ കൂടെ വോട്ട് തേടി
കാളികാവ്: കോവിഡ് ബാധിതരുടെ വീടുകളിലേക്ക് ഇപ്പോൾ സഹായപ്രവാഹമാണ്. സർക്കാരും സംഘടനകളുമൊന്നുമല്ല അതിനുപിന്നിൽ. വോട്ടുറപ്പിക്കാനുള്ള ശ്രമത്തിൽ ഒരുവഴിയും അടഞ്ഞുപോകരുതെന്ന നിർബന്ധബുദ്ധി സ്ഥാനാർഥികൾക്കുണ്ടാകുന്നത് സ്വാഭാവികം. പിന്നെയോ? നമ്മുടെ സ്ഥാനാർഥികളും അനുയായികളുംതന്നെ. ഭക്ഷണപ്പൊതികൾ ഉൾപ്പെടെ കൈനിറയെ സാധനങ്ങളുമായാണ് സ്ഥാനാർഥികളും അനുയായികളും ഇവരുടെ വീടുകൾ സന്ദർശിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ നേട്ടം കോവിഡ് രോഗികൾക്കായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപുവരെ കോവിഡ് ബാധിച്ചവരെ സഹായിക്കാനോ സന്ദർശിക്കാനോ കാര്യമായി ആരും ഉണ്ടായിരുന്നില്ല. ഗൃഹനാഥൻ കോവിഡ് ബാധിച്ച്ആശുപത്രിയിലായതിനാൽ പട്ടിണിയിൽ ആയിപ്പോയ കുടുംബങ്ങളുണ്ട്. ജനമൈത്രി പോലീസുകാർ മാത്രമായിരുന്നു ആശ്വാസമെന്നാണ് കാളികാവിൽ മുഴുവൻ പേർക്കും കോവിഡ് ബാധിച്ച ഒരുകുടുംബം പറയുന്നത്. സഹായത്തിനായി വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയും പലർക്കുമുണ്ട്. എന്നാൽ ഇപ്പോൾ, തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി മാറി. വിളിക്കാതെത്തന്നെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ വീടുകളിൽ എത്തുന്നുണ്ട്. കോവിഡ് മുന്നറിയിപ്പ് നൽകിയിട്ടും വകവെക്കാതെ ക്ഷേമാന്വേഷണം നടത്തുകയും ഭക്ഷണസാധനങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. ആശുപത്രികളിൽ കഴിയുന്നവരെ ഫോണിൽ ബന്ധപ്പെട്ട് കുടുംബത്തെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും സ്ഥാനാർഥികൾ പറയുന്നുണ്ട്. ഇതുകാരണം സാധനങ്ങൾ ആവശ്യത്തിലേറെ ഉണ്ടെന്നാണ് കോവിഡ് ബാധിതരുടെ കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കോവിഡ് ബാധിച്ച് കിടപ്പിലായാലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും പട്ടിണിയിലാവില്ലെന്ന് കുടുംബങ്ങൾക്ക് ഉറപ്പായിട്ടുണ്ട്. സഹായങ്ങൾ കൈമാറുന്നതോടെ വോട്ടുകൾ ഉറപ്പാക്കി എന്ന ആത്മസംതൃപ്തി സ്ഥാനാർഥികൾക്കും അനുയായികൾക്കുമുണ്ട്.
#360malayalam #360malayalamlive #latestnews