ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
പാട്ന: ബീഹാറിന്റെ മുഖ്യമന്ത്രിയായ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് സംസ്ഥാനത്തിന്റെ ഭരണചക്രം കൈയേറുന്നത്. ഇതുവരെ ആറ് തവണ നിതീഷ് ബീഹാറിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ എത്തിയിട്ടുണ്ട്. എന്നാൽ ആർ.ജെ.ഡി അംഗങ്ങൾ സത്യപ്രതിജ്ഞയ്‌ക്ക് എത്തിയിട്ടില്ല. താരാ കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകും.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻ.ഡി.എ മുന്നണി ബീഹാറിൽ അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളായിരുന്നു. മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വിരുദ്ധമായി ഇത്തവണ നിതീഷിന്റെ ജനതാദൾ യുണൈറ്റഡിനെക്കാൾ സീറ്റ് നേടിയത് ബിജെപിയാണ്. 74 സീറ്റുകളാണ് ബിജെപി നേടിയത്. നിതീഷിന്റെ ജനതാദളിന് ലഭിച്ചതോ 43 സീറ്റുകൾ മാത്രം. ബിജെപി നേതാക്കളായ താരാ കിഷോർ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകുന്നതിനൊപ്പം പന്ത്രണ്ടോളം പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ മുൻമന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായ സുശീൽ കുമാർ മോദി ഈ മന്ത്രിസഭയിലുണ്ടാകില്ല. കേന്ദ്ര ഭരണത്തിലേക്ക് സുശീലിനെ ചേർക്കാനാണ് ബിജെപി കേന്ദ്ര തീരുമാനം.
പ്രതിപക്ഷ പാർട്ടികളായ ആർ.ജെ.ഡിയും കോൺഗ്രസും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. കടുത്ത ഭരണവിരുദ്ധ വികാരമുണ്ടായിട്ടും തേജസ്വിയാദവും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധന് അധികാരത്തിലെത്താനായില്ല. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ തകർച്ചയായിരുന്നു മുഖ്യകാരണം. ബിജെപിയുടെ മികച്ച പ്രകടനത്തോടെ അധികാരത്തിൽ മടങ്ങിയെത്താൻ നിതീഷിന് സാധിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നൽകിയ വാഗ്ദാനം പോലെ നിതീഷ് തന്നെ മുഖ്യമന്ത്രിയായി മാറി.
#360malayalam #360malayalamlive #latestnews