ചെലവുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച; മത്സരിക്കുന്നതില്‍ അഞ്ച് വര്‍ഷം വിലക്ക്
സംസ്ഥാനത്ത് ജനുവരി 2019 ന് ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ചെലവുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇത് പ്രകാരം മലപ്പുറം ജില്ലയിലെ കാവനൂര്‍ പഞ്ചായത്തിലെ ഇളയൂരിലെ നാല് സ്ഥാനാര്‍ഥികളെയും പുല്‍പ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട്, ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് എന്നിവിങ്ങളിലെ ഓരോ സ്ഥാനാര്‍ഥികളും അയോഗ്യരായി. അയോഗ്യരാക്കിയവരില്‍ ഭൂരിഭാഗവും വനിതകളാണ്.
ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുകയോ പരിധിയിലധികം തുക ചെലവഴിക്കുകയോ ചെയ്തവര്‍ക്കാണ് അഞ്ച് വര്‍ഷത്തേക്ക് മത്സര വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കമ്മീഷൻ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്ത സ്ഥാനാര്‍ഥികള്‍ക്കാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 33 ാം വകുപ്പ് പ്രകാരം അയോഗ്യത പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അയോഗ്യരായവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.
ജില്ലയില്‍ 2019 ഫെബ്രുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 84.39 ശതമാനം പോളിങ് രേഖപ്പെടുത്തി മുന്നിട്ട് നിന്ന കാവനൂര്‍ പഞ്ചായത്തിലെ ഇളയൂരിലെ നാല് സ്ഥാനാര്‍ഥികളെയാണ് കമ്മീഷന്‍ അയോഗ്യരാക്കിയത്. പുല്‍പ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട് കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയാണ് അയോഗ്യത നേടിയ മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, സെപ്റ്റംബറില്‍ നടന്ന മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് എന്നിവിങ്ങളിലെ ഓരോ സ്ഥാനാര്‍ഥികളും അയോഗ്യരായിട്ടുണ്ട്.
#360malayalam #360malayalamlive #latestnews