ഭരണം ഇനി ഉദ്യോഗസ്ഥരുടെ കൈകളിൽ
മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ഇന്നുമുതൽ ഉദ്യോഗസ്ഥ സമിതിക്കാവും ഭരണച്ചുമതല. കളക്ടറും ജില്ലപഞ്ചായത്ത് സെക്രട്ടറിയും ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ഉൾപ്പെട്ട സമിതിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുക. നഗരസഭകളിൽ സെക്രട്ടറിയും എൻജിനീയറും ഐ.സി.ഡി.എസ് സൂപ്പർവൈസറും ഉൾപ്പെട്ട സമിതിയും പഞ്ചായത്തുകളിൽ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും കൃഷി ഓഫീസറും ചേർന്നാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുക. തിരഞ്ഞെടുപ്പിന് ഇനി 32 ദിവസം ശേഷിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോവുന്നതിനാണ് ഉദ്യോഗസ്ഥ ഭരണസമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നയപരമായ കാര്യങ്ങളിൽ തീരുമാനിക്കാൻ അധികാരമുണ്ടാവില്ല.
തിരഞ്ഞെടുപ്പ് കേസുകളും മറ്റ് തർക്കങ്ങളും മൂലം ഇവിടങ്ങളിൽ ഭരണസമിതികൾ ചുമതലയേൽക്കാൻ വൈകിയിരുന്നു. ഇതിൽ ചേലേമ്പ്ര, കാവന്നൂർ, പുലാമന്തോൾ, ആലങ്കോട്, വാഴയൂർ പഞ്ചായത്തുകളുടേത് ഈ മാസത്തോടെയും എടവണ്ണ, പുൽപ്പറ്റ, അമരമ്പലം, മമ്പാട്, ചോക്കാട് പഞ്ചായത്തുകളുടേത് ഡിസംബറിലും വെട്ടം, മക്കരപ്പറമ്പ്, തിരുനാവായ, മംഗലം, തൃക്കലങ്ങോട് പഞ്ചായത്തുകളുടേത് ജനുവരിയിലും കാലാവധി പൂർത്തിയാവും. ജില്ലയിൽ 94 പഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്.അഞ്ചുവർഷം പൂർത്തിയാവാത്തതിനാൽ ജില്ലയിലെ 15 പഞ്ചായത്തുകളുടെയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാലാവധി തീരാൻ ഇനിയും ദിവസങ്ങളുണ്ട്. ഇന്നുമുതൽ നാമനിർദ്ദേശ പത്രികസമർപ്പണം തുടങ്ങും. ഈമാസം 19 വരെ പത്രിക സമർപ്പിക്കാം
#360malayalam #360malayalamlive #latestnews