മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി; വോട്ടിങ് മെഷീനുകള്‍ക്കെതിരെ ആരോപണവുമായി നേതാക്കള്‍
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ വോട്ടിങ് മെഷീനുകള്‍ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍.
'ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയില്ല എന്നതിന് തെളിവില്ലെന്നും മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് ഇവിഎമ്മുകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ട്. അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടിങ് മെഷിനിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജും രംഗത്ത് വന്നിരുന്നു.
'ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽ നിന്ന് നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേ.' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രിംകോടതി തള്ളിയ ആരോപണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു.
ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒടുവിലെ കണക്കുകളനുസരിച്ച് 74 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറുന്നത്. 64 സീറ്റുകളിൽ ആർജെഡി മുന്നിട്ടു നിൽക്കുന്നു. 50 സീറ്റിലാണ് ജെഡിയു മുന്നിട്ടു നിൽക്കുന്നത്. 19 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാൻ കഴിഞ്ഞിട്ടുള്ളത്. കോൺഗ്രസ് കൂടുതൽ സീറ്റിൽ മൽസരിക്കാൻ തീരുമാനിച്ചതാണ് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹാ സഖ്യത്തിൽ സീറ്റ് ലഭിക്കാതിരുന്നത്.
#360malayalam #360malayalamlive #latestnews