ഈ ഇലക്ഷൻ കാലം ഒന്ന് കളർ ആക്കാൻ കൂടെ മാസ്‌ക്കും
മഞ്ചേരി : കൊവിഡ് കാലത്തു താരമായ മാസ്കിന്റെ ആധിപത്യം ഇലക്‌ഷൻ കാലത്തും തുടരും. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മാസ്ക് തരംഗമാണ്. പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പതിപ്പിച്ച ഡിസൈനർ മാസ്കുകൾ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി. പാർട്ടികളുടെ പതാകകൾ പ്രതിനിധാനം ചെയ്യുന്ന നിറങ്ങളിൽ തന്നെയാണ് മാസ്കുകളും. സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച മുഖാവരണങ്ങളും വൈകാതെയെത്തും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വ്യക്തത വരാൻ കാത്തിരിക്കുകയാണ് നേതാക്കൾ. കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള മാസ്കുകളും പല രൂപത്തിൽ തയ്യാറാണ്. 10 രൂപ മുതൽ 50 രൂപ വരെയുള്ള പാർട്ടി മാസ്കുകൾ റെഡിമെയ്ഡായി തയ്യാറാക്കി വിപണിയും തിരഞ്ഞെടുപ്പ് കാലത്തെ പുത്തൻ ട്രൻഡിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുമ്പേ ഡിജിറ്റൽ പ്രചാരണവുമായി പുതിയ സ്ഥാനാർത്ഥികൾ സോഷ്യൽ മീഡിയകളിലൂടെ വോട്ടർമാരിലേക്കെത്തി. വാർഡ് കമ്മിറ്റികൾ ചേർന്ന് ധാരണയിലെത്തിയ സ്ഥാനാർത്ഥികളാണ് ജില്ലയിലുടനീളം പ്രചാരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. പോസ്റ്ററുകളും സ്റ്റാറ്റസ് വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നത് . ജില്ലയിലെ പല വാർഡുകളിലും സ്ഥാനാർത്ഥികളെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുകയാണ്. പലതവണ ചർച്ച നടത്തിയിട്ടും തർക്കങ്ങൾ പരിഹരിക്കപ്പെടാത്ത വാർഡുകളും ജില്ലയിലുണ്ട്. മൂന്നുതവണ മത്സരിച്ചവർ സ്ഥാനാർത്ഥികളാവേണ്ട എന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ, ഒട്ടുമിക്ക പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സീനിയർ നേതാക്കൾക്ക് മത്സരിക്കാനാവാത്ത അവസ്ഥയാണ്.പല വാർഡ് കമ്മിറ്റികളും ഇതിനെതിരെ നേതൃത്വത്തെ സമീപിച്ചെങ്കിലും ഉറച്ച തീരുമാനവുമായി ലീഗ് നേതൃത്വം മുന്നോട്ട് പോവുകയാണ് . സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവാതെ ആശയകുഴപ്പത്തിലായ വാർഡ് കമ്മിറ്റികൾക്ക് ഡിജിറ്റൽ പ്രചാരണം ആരംഭിക്കാനായിട്ടില്ല. ചെറുകക്ഷികളുമായുള്ള പ്രദേശിക നീക്കുപോക്കു ചർച്ചകളും പലയിടങ്ങളിലും സജീവമാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിലെ പ്രചാരണ രീതി അടിമുടി മാറുന്ന തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്
#360malayalam #360malayalamlive #latestnews