കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വേനൽ മഴ കേരളത്തിൽ ലഭിച്ചത് 2021 ൽ
കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് 2021 മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലം കടന്നു പോയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മെയ് 31 ന് അവസാനിച്ച വേനല്‍ മഴ സീസണിലാണ്. 1972 മുതല്‍ 2021 വരെയുള്ള മഴ കണക്ക് പ്രകാരമാണിതെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഈവര്‍ഷം 750.9 എം.എം മഴയാണ് ലഭിച്ചത്. ഇതിനു തൊട്ടുമുന്‍പ് കൂടുതല്‍ മഴ ലഭിച്ചത് 2004 ലാണ് 684.7 എം.എം.
നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയില്‍
സംസ്ഥാനത്ത് 100 വര്‍ഷത്തെ കണക്ക് (1922 മുതല്‍ 2021 വരെ) പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച നാലാമത്തെ മഴ സീസണാണ് കഴിഞ്ഞു പോയത്. 1933 ല്‍ വേനല്‍ക്കാലത്ത് 915.2 എം.എം മഴ കേരളത്തില്‍ ലഭിച്ചിരുന്നു. 1960 ല്‍ 791 എം.എം മഴയും 1932 ല്‍ 788.1 എം.എം മഴയും 2021 ല്‍ 750.9 എം.എം മഴയും ലഭിച്ചു. നൂറു വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വേനല്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. ഈ സീസണില്‍ 1342.6 എം.എം മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വേനല്‍ മഴ 50 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ എന്ന റെക്കോര്‍ഡ് കടന്നു.
തിരുവനന്തപുരം
തിരുവനന്തപുരത്ത് 952.4 എം.എം മഴയാണ് ലഭിച്ചത്. ഇത് 50 വർഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ വേനല്‍ മഴയും 1933 ന് ശേഷമുള്ള ഏറ്റവും കൂടുതല്‍ രണ്ടാമത്തെ മഴ സീസണുമാണ്.
കൊല്ലം
കൊല്ലം ജില്ലയിലും 921.4 എം.എം മഴയാണ് വേനലില്‍ ലഭിച്ചത്. ഇത് ജില്ലയില്‍ വര്‍ഷത്തെ ഏറ്റവും ശക്തിയായ മഴക്കാലമാണ്. 100 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ മൂന്നാമത്തെയും.
കോട്ടയം
1049.5 എം.എം മഴ ലഭിച്ച കോട്ടയത്തും അര നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സീസണാണിത്. 100 വര്‍ഷത്തെ നാലാമത്തെ ശക്തിയായ വേനല്‍ മഴക്കാലവും 2021 ആണ്.
ആലപ്പുഴ
ആലപ്പുഴയില്‍ 100 വര്‍ഷത്തെ നാലാമത്തെ കൂടുതല്‍ വേനല്‍ മഴ ലഭിച്ച സീസണാണ് കടന്നുപോയത്. അര നൂറ്റാണ്ടില്‍ ഇത്രയേറെ മഴ നേരത്തെ ലഭിച്ചിട്ടുമില്ല. ഇത്തവണ ലഭിച്ചത് 906.2 എം.എം മഴയാണ്.
എറണാകുളം
മധ്യ കേരളത്തിലും വേനല്‍ മഴ റെക്കോര്‍ഡിട്ടു. 885.1 എം.എം മഴയാണ് എറണാകുളത്ത് വേനലില്‍ പെയ്തത്. 50 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 2021 ലായിരുന്നു. 100 വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് നാലാം തവണയാണ്.
Metbeat Weather Desk
#360malayalam #360malayalamlive #latestnews #rain #kerala