അടുത്ത ന്യൂനമര്‍ദ്ദം ആഗസ്റ്റ് 13 രൂപം കൊള്ളും: കേരളത്തില്‍ മഴക്ക് പകരം വെയിൽ
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയിലെ ബലാഷോറിനു സമീപം ഈ മാസം 13 ന് വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം ഉടലെടുക്കാന്‍ സാധ്യത യുള്ളതായി കേരളത്തിലെ പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.
തീരത്തോട് അടുത്തു രൂപപ്പെടുന്ന ന്യൂനമര്‍ദം പക്ഷേ കേരളത്തില്‍ മഴക്ക് കാരണമാകില്ല. മഴക്ക് പകരം വെയിലുള്ള ദിനങ്ങളാകും ഈ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടാകുകയെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
അതിനാല്‍ ന്യൂനമര്‍ദത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ ചെവിക്കൊള്ളാതിരിക്കുക.
സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക്
നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങുകയും മണ്‍സൂണ്‍ നിര്‍ജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലേക്കാണ് വെതര്‍ സിസ്റ്റം നീങ്ങുന്നതെന്ന് മെറ്റ്ബീറ്റ് വെതര്‍മാന്‍ പറയുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, ജില്ലകളുടെ കിഴക്കന്‍ മലയോരത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.
ഇതില്‍ തന്നെ കൂടുതല്‍ മഴ സാധ്യത കണ്ണൂര്‍ ജില്ലയിലാണ്. മറ്റു ജില്ലകളിലെല്ലാം ചാറ്റല്‍ മഴയാണ് അടുത്ത 24 മണിക്കൂര്‍ പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതര്‍ നീരീക്ഷകര്‍ പറയുന്നു.
ബുധനാഴ്ച മുതല്‍ തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള തീരദേശത്തും മഴയില്ലാത്ത സാഹചര്യം വരും.
വ്യാഴാഴ്ച മുതല്‍ കോഴിക്കോടിനു തെക്കുള്ള ജില്ലകളിലെല്ലാം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങും.
വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് ചാറ്റല്‍ മഴപോലും ലഭിക്കാത്ത അവസ്ഥയാണുണ്ടാകുകയെന്നും മെറ്റ്ബീറ്റ് വെതര്‍ നീരീക്ഷിക്കുന്നു.
മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെല്ലാം പകല്‍ചൂട് 33 ഡിഗ്രിയിലേക്ക് ഉയരാനും സാധ്യതയുണ്ട്. കിഴക്കന്‍ മേഖകളില്‍ രാത്രികാല താപനില 18-20 ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റു പ്രദേശങ്ങളില്‍ 21-24 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകും.
ഇപ്പോഴത്തെ അവലോകനം അനുസരിച്ച് ഈ മാസം അവസാനത്തോടെയേ മഴ തിരികെയെത്താന്‍ സാധ്യതയുള്ളൂ.
എന്നും മെറ്റ്ബീറ്റ് സെന്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
#360malayalam #360malayalamlive #latestnews