ശക്തമായ കാറ്റും മഴയും ഞായറാഴ്ച വരെ തുടരും; കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണയിലുമാണ്.
കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്‍കി. പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളേക്കാൾ പ്രധാന്യം നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്.
ഉച്ചയ്ക്ക് മുമ്പ് മലബാര്‍ മേഖലയില്‍ ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയുണ്ടായ കനത്ത മഴയെത്തുടർന്ന് ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരവഴിഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറം-വയനാട് അതിര്‍ത്തികളിലെ മലമ്പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നത് ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി. മുക്കത്ത് റോഡുകള്‍ വെള്ളത്തിനടിയിലായി.
നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളില്‍ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാര്‍ ,മാമ്പാട്, പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews