കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാൻ സാദ്ധ്യതയുളളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470 കിലോമീറ്റർ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ ദൂരത്തിലുമുളള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ച് ശ്രീലങ്കൻ തീരം കടക്കും. ഡിസംബർ മൂന്നിന് ജില്ലയിൽ അതിതീവ്ര മഴയ്‌ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം ഏറ്റവും അടുത്തുളള സുരക്ഷിത തീരത്ത് എത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജില്ലയിൽ ചുഴലിക്കാറ്റ് ജാഗ്രത നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ ഡി ആർ എഫ് സംഘം ജില്ലയിലെത്തി. മലയോര മേഘലകൾ, അപകടസാദ്ധ്യത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുളള ഇരുപത് പേരാണ് സംഘത്തിലുളളത്.
#360malayalam #360malayalamlive #latestnews