ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തെയും ബാധിക്കും. വെളളിയാഴ്ച രാവിലെയോടെയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുക. ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തിൽ തിരുവനന്തപുരവുമുണ്ട്. ജില്ലയുടെ തെക്കൻ ഭാഗങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലുമാണ് പ്രധാനമായും ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 11 കിലോമീറ്റർ വേഗതയിലാണ് ബുറേവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിദ്ധ്യം. അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിക്കുന്ന ബുറേവി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം.
മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ ശ്രീലങ്കയിൽ പ്രവേശിക്കുന്ന കാറ്റ് തുടർന്നും വടക്ക് - പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വെളളിയാഴ്ച പുലർച്ചെയോടെയാവും തമിഴ്നാട് തീരത്ത് എത്തുക. തമിഴ്നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുമ്പോൾ മുതൽ തെക്കൻ കേരളത്തിൽ അതിന്റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുളള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുളള ജില്ലകളിൽ അതിതീവ്രമഴയ്ക്കും സാദ്ധ്യതയുണ്ട്.
തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടൽത്തീരത്ത് സഞ്ചാരികൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. തീരദേശവാസികൾക്ക് സർക്കാർ കർശന മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്. എല്ലാവരും എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്‌ക്കണമെന്നും കിംവദന്തികൾ വിശ്വസിക്കുകയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സർക്കാർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ ബോട്ട്, വളളം, വല എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. സുരക്ഷിതമായ മേൽക്കൂരയില്ലാത്തവർ അവിടം വിട്ടു മാറണം. മൊബൈൽഫോണുകളിൽ ചാർജ് ഉറപ്പാക്കണെന്നും സർക്കാർ നിർദേശിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങൾ ഉണ്ടായാൽ 1077 നമ്പറിൽ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews