അതിതീവ്ര ന്യൂനമര്‍ദമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് ഭീഷണി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ തെക്കൻ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതൽ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുദ്ധബ്മാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്. കടലിലുളളവർ തീരത്തെത്താൻ നൽകിയിരുന്ന സമയം ഇന്നലെ രാത്രി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ സ്വീകരിച്ചെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പൊതുനിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിനായി വ്യാപകപ്രചാരണം നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഢങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും. ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം കല്ലട റിസർവ്വോയർ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാമിലും ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറുമെന്നും കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകി.
#360malayalam #360malayalamlive #latestnews